DOWNLOAD PDF
ചെറിയ പെരുന്നാൾ പ്രസംഗം
പുണ്യങ്ങള്‍ അണമുറിയാതെ പെയ്തിറങ്ങുന്ന മാസമാണല്ലോ വിശുദ്ധ റമളാന്‍. അതിനെ യഥാര്‍ത്ഥ രീതിയില്‍ ഉപയോഗപ്പെടുത്തിയവര്‍ വന്‍വിജയം വരിച്ചു. ഉപയോഗപ്പെടുത്താത്തവരാകട്ടെ പരാജയമടയുകയും ചെയ്തു. നിര്‍മാണാത്മകമായ രീതിയില്‍ റമളാനെ ഉപയോഗപ്പെടുത്താന്‍ കഴിയുകയെന്നത് ചില്ലറ ത്യാഗം കൊണ്ട് സാധിച്ചെടുക്കാനാവുന്നതല്ല. ഒരു മാസം മനസ്സിനെ അതിനായിത്തന്നെ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചുറച്ചെങ്കിലേ കഴിയുകയുള്ളൂ. എല്ലാ മാസങ്ങളില്‍നിന്നും വ്യത്യസ്തമായി ‘അടിപൊളി തീറ്റ’കളുണ്ടാക്കിയതുകൊണ്ടോ പള്ളികളിലും മറ്റുമുള്ള കേവല പ്രകടനങ്ങള്‍ കൊണ്ടോ റമളാന്റെ പുണ്യം കിട്ടില്ല. ഭക്തി പൂത്തുലഞ്ചുനില്‍ക്കുന്ന ഹൃദയത്തോടെ ഏകഇലാഹിനായി മാത്രം കര്‍മങ്ങള്‍ ചെയ്യുമ്പോഴാണ് പ്രസ്തുത പുണ്യങ്ങള്‍ക്കര്‍ഹത നമുക്ക് നേടിയെടുക്കാനാവുക. ആ രീതിയില്‍ നേടിയെടുത്ത ആളുകള്‍ക്ക് റമളാന്‍ കഴിഞ്ഞാല്‍ സന്തോഷിക്കാം-അല്‍ഹംദുലില്ലാഹ്! അല്ലാഹു കല്‍പ്പിച്ച പ്രകാരം ഈ റമളാനെ ഉപയോഗപ്പെടുത്താനായല്ലോ. അതിനെ ദുരുപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്രവലിയ നാശത്തിനു പാത്രമായേനേ. അല്ലാഹു കാത്തു. ആശ്വാസത്തിന്റെ ഈ വാക്കുകളാണ് ആഘോഷമായി മാറുന്നത്. കര്‍മങ്ങളുടെ ലോകമായ ദുന്‍യാവില്‍ നിന്നു വിട പറയുമ്പോള്‍ നേരാംവണ്ണം ജീവിതം നയിച്ചയാളുകളുടെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി കാണാറില്ലേ. ആഘോഷത്തിന്റെ ഒരു പാല്‍പുഞ്ചിരി. ത്യാഗനിര്‍ഭരമായ ഒരു മഹാകര്‍മത്തില്‍നിന്നും വിരമിച്ചാലുള്ള സന്തോഷം. അതാണ് സത്യത്തില്‍ പെരുന്നാള്‍. പിശാചിനോടും സ്വന്തം ഇച്ഛകളോടുമുള്ള ഒരു മാസത്തെ നിരന്തരമായ സമരം വിജയകരമായി നിര്‍വഹിച്ചുകഴിഞ്ഞതിലുള്ള അടങ്ങാത്ത ആനന്ദമാണത്.
നോമ്പുകാരന് രണ്ട് സന്തോഷമുണ്ടാവുമെന്ന് പുണ്യനബി(സ്വ) പറഞ്ഞിട്ടുണ്ട്. അതിലൊന്ന് നോമ്പ് തുറക്കുന്ന നേരത്തുള്ള സന്തോഷവും മറ്റൊന്ന് അല്ലാഹുവെ കാണുന്ന നേരത്തുള്ള സന്തോഷവുമാണ്. ഓരോ ദിവസത്തെ നോമ്പിലുമുണ്ട് ഈ രണ്ടു സന്തോഷങ്ങള്‍. അപ്പോള്‍ മുഴുവന്‍ നോമ്പും കൃത്യമായി നോറ്റ് റമളാനെ വേണ്ടവിധം ഉപയോഗപ്പെടുത്തിക്കഴിഞ്ഞാലുള്ള സന്തോഷം എത്രയായിരിക്കും. ഒരു മാസക്കാലത്തെ ഓരോ ഇഫ്ത്വാറിന്റെ നേരത്തുമുണ്ടായിരുന്ന സന്തോഷങ്ങളുടെയെല്ലാം കൊട്ടിക്കലാശമായിരിക്കുമല്ലോ അത്. അതുകൊണ്ടായിരിക്കുമോ ചെറിയ പെരുന്നാളിന് ഈദുല്‍ ഫിത്വ്ര്‍ എന്ന പേര് വന്നത്. മുഴുവന്‍ ഇഫ്ത്വാറുകളുടെയും സന്തോഷമേള-ഈദുല്‍ ഫിത്വ്ര്‍.(മുഹമ്മദ് സി. ഹുദവി ഓമശ്ശേരി)
No comments:
Post a Comment